നഗരത്തിലെ വാഹന പാർക്കിംഗ് സ്മാർട്ടാകാൻ ‘പാർകൊച്ചി’ മൊബൈൽ ആപ്പുമായി സിഎസ്‌എംഎൽ
കൊച്ചി നഗരത്തിലെ വാഹന പാർക്കിംഗ് സ്മാർട്ടാകാൻ ‘പാർകൊച്ചി’ സംവിധാനവുമായി സിഎസ്‌എംഎൽ. കൊച്ചി കോർപറേഷൻ, ജിസിഡിഎ, മെട്രോ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡിടിപിസി) എന്നിവരുടെ സഹകരണത്തോടെയാണ് ആപ് അധിഷ്‌ഠിത പാർക്കിങ് സംവിധാനം നഗരത്തിൽ നടപ്പിലാക്കുന്നത്. ഇവയുടെ കീഴിലുള്ള പാർക്കിങ് കേന്ദ്രങ്ങളാണ് ആപ്പിലുള്ളത്. ആപ്പിന്റെ സഹായത്തോടെ പാർക്കിങ് കേന്ദ്രങ്ങൾ, പാർക്ക് ചെയ്യാനുള്ള സ്ഥലലഭ്യത, എണ്ണം എന്നിവയുടെ വിവരങ്ങളറിയാനാകും. മാത്രമല്ല, പാർക്കിംഗ് കേന്ദ്രങ്ങൾ, ആപ്പിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യാനും, ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ഫീസ് അടയ്ക്കാനും സാധിക്കും. പദ്ധതിയിൽപ്പെട്ട കേന്ദ്രങ്ങളിൽ ഡിജിറ്റൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി ഇവിടങ്ങളിലെ പാർക്കിങ് ലഭ്യത തത്സമയം അറിയാനാകും. ഇവിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലൂടെയാണ് സ്ഥലലഭ്യത ഉൾപ്പെടെയുള്ള വിവരങ്ങൾ ആപ്പിലും, ഡിജിറ്റൽ ബോർഡിലും എത്തുന്നത്.
മെട്രോ സ്‌റ്റേഷനുകൾ, ബോട്ടുജെട്ടി, ദർബാർ ഹാൾ ഗ്രൗണ്ട്, വൈറ്റില മൊബിലിറ്റി ഹബ് ഉൾപ്പെടെയുള്ള 51 സ്ഥലങ്ങളാണ് ആദ്യഘട്ടമെന്ന നിലയിൽ ആപ്പിലുണ്ടാകുക. ആകെ 2652 പാർക്കിങ് ഇടമാണ് ഇവിടങ്ങളിലായുള്ളത്. മൊബൈൽ ആപ്പിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. പ്രവർത്തനം വിലയിരുത്തി മാറ്റം ആവശ്യമെങ്കിൽ അത് ഉൾപ്പെടുത്തി ആപ് അധികം വൈകാതെ പുറത്തിറക്കും.
നഗരത്തിലെ ഗതാഗതസംവിധാനം കൂടുതൽ ജനസൗഹൃദവും കാര്യക്ഷമവുമാക്കുന്നതിന്റെയും ഭാഗമായാണ് പാർകൊച്ചി ആപ് നിലവിൽ വരുന്നത്. ഇതുവഴി വാഹനങ്ങൾ അനായാസമായി പാർക്ക് ചെയ്യാൻ സാധിക്കുന്നതിനൊപ്പം നിലവിലെ പ്രശ്‌നങ്ങൾ ഒഴിവാക്കുകയും ചെയ്യും. 17 മെട്രോ സ്‌റ്റേഷനിലായി 692, ജിസിഡിഎയുടെ 13 സ്ഥലങ്ങളിലായി 1213, കോർപറേഷന്റെ നാല് സ്ഥലങ്ങളിലായി 164, ഡിടിപിസിയുടെ രണ്ട് സ്ഥലങ്ങളിലായി 160, വൈറ്റില മൊബിലിറ്റി ഹബ്ബിൽ 100 പാർക്കിങ് ഇടങ്ങൾ ഇതിനകം ഉൾപ്പെടുത്തി കഴിഞ്ഞു.