ആരോഗ്യരംഗത്ത് എറണാകുളത്തിന് സുവർണ്ണ നേട്ടം: രാജ്യത്താദ്യമായി ജില്ലാ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ
രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി എറണാകുളം ജനറൽ ആശുപത്രി ചരിത്രത്തിലേക്ക്. തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശിയുടെ ഹൃദയമാണ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നേപ്പാൾ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിക്ക് പുതുജീവൻ നൽകിയത്.
അനാഥയും നിർധനയുമായ നേപ്പാൾ സ്വദേശിനിക്ക് കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് കേരളം ഈ കാരുണ്യസ്പർശം ഒരുക്കിയത്. പാരമ്പര്യമായി ഹൃദ്രോഗബാധയുള്ള കുടുംബത്തിൽ അമ്മയെയും സഹോദരിയെയും നഷ്ടപ്പെട്ട ഈ പെൺകുട്ടിയെ വൻ ചികിത്സാ ചെലവ് താങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് അനാഥാലയം നടത്തിപ്പുകാരനായ മലയാളിയുടെ സഹായത്തോടെ കേരളത്തിലെത്തിച്ചത്. ഈ പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ എറണാകുളം ജില്ലയിലെ ഭരണകൂടവും ആരോഗ്യപ്രവർത്തകരും ഒറ്റക്കെട്ടായാണ് പരിശ്രമിച്ചത്.
ഹൃദയത്തിന് പുറമെ അദ്ദേഹത്തിന്റെ മറ്റ് അവയവങ്ങളും ദാനം ചെയ്തിരുന്നു. അവയവങ്ങൾ സുരക്ഷിതമായി എത്തിക്കുന്നതിനായി സർക്കാർ തലത്തിൽ വലിയ ഏകോപനമാണ് നടന്നത്. ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് നിന്നും ഹൃദയം എറണാകുളത്തേക്ക് എത്തിച്ചു. എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ റോഡ് ക്ലിയറൻസ് ഉറപ്പാക്കി ഗ്രീൻ ചാനൽ ഒരുക്കിയാണ് ഹൃദയം ആശുപത്രിയിൽ എത്തിച്ചത്. കെ-സോട്ടോ (K-SOTO) ഈ വിപുലമായ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
എറണാകുളം ജനറൽ ആശുപത്രിയുടെ വളർച്ചയിൽ ഈ ശസ്ത്രക്രിയ ഒരു പ്രധാന നാഴികക്കല്ലാണ്. ഇതിന് മുൻപ് തന്നെ രാജ്യത്തെ ജില്ലാതല ആശുപത്രികളിൽ ആദ്യമായി ഹൃദയം തുറക്കാതെ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയകരമായി നടത്തി ആശുപത്രി ശ്രദ്ധ നേടിയിരുന്നു. ആധുനിക സൗകര്യങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുന്ന രീതിയിൽ എറണാകുളം ജനറൽ ആശുപത്രിയെ ഉയർത്താൻ കഴിഞ്ഞത് ജില്ലയുടെ ആരോഗ്യമേഖലയുടെ വലിയ വിജയമായാണ് കണക്കാക്കപ്പെടുന്നു.