ശിശുസുരക്ഷയ്ക്കും വനിതശാക്തീകരണത്തിനും ‘പനിനീര്‍ പൂവിനെ വരവേല്‍ക്കാം’ പദ്ധതി
നവജാത ശിശുക്കളുടെ പ്രാഥമികപരിചരണവും ആരോഗ്യസുരക്ഷയും ഉറപ്പാക്കുന്ന ‘പനിനീര്‍ പൂവിനെ വരവേല്‍ക്കാം' പദ്ധതിയുമായി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ ആദ്യപ്രസവത്തിന് തയ്യാറെടുക്കുന്ന ബിപിഎല്‍ കുടുംബത്തില്‍പ്പെട്ട ഗര്‍ഭിണികള്‍ക്ക് ആരോഗ്യ പരിശോധന, കൗണ്‍സിലിംഗ്, പ്രസവശേഷം അമ്മയ്ക്കും കുഞ്ഞിനും പരിരക്ഷ, ഔഷധ വിതരണം എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗര്‍ഭിണിയായി ഒമ്പതാം മാസം മുതല്‍ തുടങ്ങുന്ന പരിചരണം പ്രസവശേഷം 15 ദിവസം വരെയാണ് നല്‍കുക.അന്യംനിന്നുപോയ നാട്ടറിവുകള്‍ പ്രയോജനപ്പെടുത്താനും കുടുംബാംഗങ്ങളുടെ കരുതലും പിന്തുണയും അമ്മയാകുന്ന സ്ത്രീക്ക് ലഭ്യമാക്കുന്നതിനുമാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. സുരക്ഷിതമായ ഗര്‍ഭകാലം, അമ്മയുടെയും കുഞ്ഞിന്റെയും ശാരീരിക- മാനസികാരോഗ്യം എന്നിവ കുടുംബാംഗങ്ങളുടെ കൂടി ഉത്തരവാദിത്വമാണെന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന കർത്തവ്യമാണ് പദ്ധതി നിർവഹിക്കുന്നത്. തിരഞ്ഞെടുത്ത വനിതകള്‍ക്ക് ഒരുമാസത്തെ പരിശീലനം നല്‍കി ‘ധാത്രി ബ്രിഗേഡ്‌സ്'രൂപീകരിച്ചാണ് സേവനം ലഭ്യമാക്കുന്നത്. പദ്ധതി പ്രകാരം ബ്ലോക്ക് പരിധിയിലെ ഡോക്ടര്‍മാരുടെയും വനിതാ-ശിശുവികസന വകുപ്പിന്റെയും സഹായത്തോടെ കൈപുസ്തകവും തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ആയുര്‍വേദ വനിത ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം പ്രസവാനന്തരം കഴിക്കേണ്ട ആയുര്‍വേദ മരുന്നുകള്‍ ഉള്‍പ്പെടെ 2500 രൂപ വില വരുന്ന സാധനങ്ങളുടെ കിറ്റും സൗജന്യമായി ലഭ്യമാക്കുന്നു. നവജാത ശിശുക്കളുടെ പരിചരണം കൂടാതെ, ബ്ലോക്ക്പരിധിയിലെ വനിതകള്‍ക്ക് തൊഴില്‍ലഭ്യമാക്കല്‍ കൂടിയാണ് പദ്ധതി വഴി സാധ്യമാകുന്നത്. ഇത് പ്രകാരം ഏഴ് ഗ്രാമപഞ്ചായത്തിലെ 25നും 40 നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്കാണ് സ്വയംതൊഴില്‍ പരിശീലനം നല്‍കിയത്. നിലവില്‍ ആറ് ‘ധാത്രി ബ്രിഗേഡ്‌സ്' ഇവിടെയുണ്ട്. ഇവര്‍ക്ക് പ്രതിദിനം 500 രൂപ വീതം വേതനവും നല്‍കുന്നു. വനിതാ ഘടകപദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യവര്‍ഷം 2,50,000 രൂപ ചിലവഴിച്ച് ബ്ലോക്ക് പരിധിയിലുള്ള 34 ഗുണഭോക്താക്കള്‍ക്ക് പദ്ധതി വഴി സേവനം ഉറപ്പാക്കി. കഴിഞ്ഞ നാലു വര്‍ഷങ്ങളായി 12 ലക്ഷത്തോളം രൂപ ചിലവഴിച്ച് 284 പേര്‍ക്കാണ് സേവനം നല്‍കിയത്.